This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തീവണ്ടി എന്‍ജിന്‍ വ്യവസായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തീവണ്ടി എന്‍ജിന്‍ വ്യവസായം

റോബര്‍ട്ട് സ്റ്റീഫന്‍ രൂപകല്പന ചെയ്ത ആധുനിക തീവണ്ടി എന്‍ജിന്‍ -'റോക്കറ്റ്'

തീവണ്ടിയുടെ എന്‍ജിന്‍ നിര്‍മിക്കുന്ന വ്യവസായം. തീവണ്ടിയുടെ ആവിര്‍ഭാവം തൊട്ട് നൂറുവര്‍ഷത്തോളം ആവിശക്തികൊണ്ട് പ്രവര്‍ത്തിക്കുന്ന തീവണ്ടി എന്‍ജിനുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. 18-ാം ശ.-ത്തിന്റെ മധ്യത്തില്‍, ആവിയന്ത്രങ്ങള്‍ പ്രചാരത്തിലായതോടെ അവ മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ തുടങ്ങി.

ആവി എന്‍ജിന്‍

തീവണ്ടി എന്‍ജിന്റെ പ്രാഗ്രൂപത്തിനു രൂപം നല്കിയത് 1804-ല്‍ ഇംഗ്ലീഷുകാരനായ റിച്ചാര്‍ഡ് ട്രെവ്ത്തിക്ക് ആണ്. എന്നാല്‍, ആധുനിക തീവണ്ടി എന്‍ജിന്‍ ആദ്യമായി രൂപകല്പന ചെയ്തത് റോബര്‍ട്ട് സ്റ്റീഫന്‍സനാണ്. ഇദ്ദേഹം നിര്‍മിച്ച തീവണ്ടി എന്‍ജിന്‍ 'റോക്കറ്റ്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1830-കള്‍ വരെയും തീവണ്ടി എന്‍ജിന്‍ രംഗത്തെ മൂന്നേറ്റങ്ങള്‍ നടന്നത് ഇംഗ്ലണ്ടിലായിരുന്നു. 19-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ കല്‍ക്കരി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന എന്‍ജിനുകള്‍ നിര്‍മിക്കുകയുണ്ടായി. 20-ാം ശ.-ത്തിന്റെ ആരംഭത്തോടെ അമേരിക്കയില്‍ ഫ്രഞ്ച്, ഇംഗ്ളീഷ് തീവണ്ടി എന്‍ജിനുകളുടെ മാതൃകകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള കൂടുതല്‍ മെച്ചപ്പെട്ട തീവണ്ടി എന്‍ജിനുകള്‍ രൂപകല്പന ചെയ്യാനാരംഭിച്ചു. എന്നാല്‍, ഇത്തരം എന്‍ജിനുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് വളരെ കൂടുതലായതിനാല്‍, ഈ സമ്മിശ്രമാതൃകയും ഉപേക്ഷിക്കേണ്ടിവന്നു. തുടര്‍ന്ന് കൂടുതല്‍ വലുപ്പവും ഭാരവുമുള്ള തീവണ്ടി എന്‍ജിനുകള്‍ നിര്‍മിച്ചു തുടങ്ങി. വലിയ എന്‍ജിനുകള്‍ പ്രചാരത്തിലായതോടെ, അതിന്റെ നിര്‍മാണത്തിന് പുതിയ സാങ്കേതിക വിദ്യ ആവശ്യമായി വന്നു. പുതിയ സാങ്കേതികവിദ്യയുടെ വര്‍ധിച്ച പ്രയോഗത്തിന്റെ ഫലമായി ആവി എന്‍ജിനുകള്‍ കാലഹരണപ്പെടാന്‍ തുടങ്ങി.

ബോംബെ(മുംബൈ)-തനെ റെയില്‍വേപ്പാലത്തിലൂടെ ഇന്ത്യയുടെ ആദ്യത്തെ തീവണ്ടി ഗതാഗതം(1853)

പിന്നീട് വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന തീവണ്ടി എന്‍ജിനുകള്‍ പ്രചാരത്തില്‍ വന്നു. ആദ്യത്തെ വൈദ്യുത തീവണ്ടി എന്‍ജിന്‍ പ്രചാരത്തില്‍ വന്നത് 1895-ലാണ്. 1400 കുതിര ശക്തിയുള്ള ഈ യന്ത്രത്തിന്റെ ഭാരം 96 ടണ്ണായിരുന്നു. വൈദ്യുതപ്രസരണ രംഗത്തുണ്ടായ സാങ്കേതിക മുന്നേറ്റങ്ങള്‍, തീവണ്ടി എന്‍ജിന്റെ പ്രവര്‍ത്തനത്തിന് ഉയര്‍ന്ന വോള്‍ട്ടേജ് ഉപയോഗിക്കുന്നതിനു സഹായകമായി. ഇപ്പോള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഡീസല്‍ എന്‍ജിനുകളാണ്. 20-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളിലാണ് ഡീസല്‍ എന്‍ജിനുകള്‍ നിര്‍മിക്കപ്പെട്ടത്. 1913-ല്‍ ആയിരം കുതിരശക്തിയുള്ള ഡീസല്‍ എന്‍ജിന്‍ ജര്‍മനിയില്‍ നിര്‍മിച്ചു. ആദ്യമായി വ്യാവസായികാടിസ്ഥാനത്തില്‍ ഡീസല്‍ എന്‍ജിന്‍ നിര്‍മിച്ചത് അമേരിക്കന്‍ കമ്പനികളായ ഇംഗര്‍സോള്‍-റാന്‍ഡും ജനറല്‍-ഇലക്ട്രിക്കുമാണ്. ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് കൂടുതല്‍ കാര്യക്ഷമമായ ഡീസല്‍ എന്‍ജിന്‍ വിപണിയിലിറക്കിയത് 1930-കളില്‍ ജനറല്‍ മോട്ടോഴ്സ് കമ്പനിയാണ്. 1939-ല്‍ ഇലക്ട്രോമോട്ടീവ് കോര്‍പ്പറേഷന്‍ ഡീസലും വൈദ്യുതിയും ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന തീവണ്ടി എന്‍ജിന്‍ നിര്‍മിച്ചു. എന്നാല്‍, രണ്ടാം ലോകയുദ്ധത്തിന്റെ ഫലമായി ഇത്തരം എന്‍ജിനുകളുടെ നിര്‍മാണം തടസ്സപ്പെടുകയുണ്ടായി. യുദ്ധാനന്തരഘട്ടത്തിലാണ് ഇത് പുനഃസ്ഥാപിക്കപ്പെട്ടത്.

ഡീസല്‍ ലോക്കോമോട്ടീവ്
തീവണ്ടി എന്‍ജിന്‍ വ്യവസായം ഇന്ത്യയില്‍. ആദ്യകാലത്ത് തീവണ്ടി എന്‍ജിനുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. 1853-ല്‍ ബോംബേയില്‍ നിന്ന് താനെയിലേക്ക് ഓടിയ തീവണ്ടിയില്‍ ലോര്‍ഡ് ഫാല്‍ക്ക്ലാന്‍ഡ്(Lord Falkland) എന്ന എന്‍ജിനാണ് ഉപയോഗിച്ചത്. ഇംഗ്ലണ്ടിലെ വല്‍ക്കന്‍ ഫൌണ്ടറിയാണ് ഈ യന്ത്രം നിര്‍മിച്ചത്.
ജപ്പാനിലെ അത്യാധുനിക മങ്ലെവ് ട്രെയിന്‍
തീവണ്ടി എന്‍ജിനുകളെ അവയുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടായി തിരി ക്കാം. യാത്രക്കാര്‍ക്കുവേണ്ടിയുള്ള തീവണ്ടികളിലെ എന്‍ജിനും ചരക്കു തീവണ്ടികളിലെ എന്‍ജിനുകളും വ്യത്യസ്തമായിരിക്കും. തീവണ്ടി ഓടുന്ന പാതകളുടെ പ്രത്യേകത, ജല ലഭ്യത തുടങ്ങിയ അനവധി ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ പല രൂപമാതൃകകളിലുള്ള എന്‍ജിനുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യേണ്ടിവന്നു. ഇത് പലതരത്തിലുള്ള ഘടക വസ്തുക്കളും എന്‍ജിനീയറിങ് വൈദഗ്ധ്യവും ആവശ്യമാക്കിത്തീര്‍ത്തിരുന്നു. 1923 മുതല്‍ തന്നെ തീവണ്ടി എന്‍ജിനുകളുടെ രംഗത്ത് മാനകീകരണവും സാങ്കേതികവത്ക്കരണവും നടപ്പാക്കിത്തുടങ്ങിയിരുന്നെങ്കിലും, സ്വാതന്ത്ര്യലബ്ധിക്കു ശേഷമാണ് അത് പ്രാവര്‍ത്തികമായത്. തീവണ്ടി എന്‍ജിനുകളുടെ ഗവേഷണ-രൂപകല്പന-വികസന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും കൊല്‍ക്കത്തയില്‍ ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ്സ് സ്ഥാപിതമാവുകയും ചെയ്തതോടെയാണ് ഈ രംഗത്ത് സ്വയംപര്യാപ്തത ആര്‍ജിക്കുന്നത്.
ഒരു ആഡംബര ട്രെയിനിന്റെ ഉള്‍ഭാഗം
ആദ്യകാലത്ത്, ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്ന ആവി എന്‍ജിനുകളില്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള കല്‍ക്കരി തന്നെ യാണ് ഉപയോഗിച്ചിരുന്നത്. 19-ാം ശ.-ത്തിന്റെ അവസാനത്തോടെ ബംഗാളിലെ കല്‍ക്കരി ഖനികളില്‍ റെയില്‍വേയ്ക്ക് ആവശ്യമായ കല്‍ക്കരി ഉത്പാദിപ്പിച്ചു തുടങ്ങി. ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള കല്‍ക്കരിയാണ് തീവണ്ടി എന്‍ജിനുകളില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇന്ത്യയില്‍ ഇരുമ്പുരുക്കു വ്യവസായം ശക്തമായതോടെ, ഏറ്റവും നല്ല കല്‍ക്കരി പ്രസ്തുത മേഖലയിലേക്കു തിരിച്ചുവിടുകയും റെയില്‍വേ താഴ്ന്ന നിലവാരമുള്ള കല്‍ക്കരി ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു.
പശ്ചിമ ബംഗാളിലെ ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ്
ഡീസല്‍-വൈദ്യുത എന്‍ജിനുകളെ അപേക്ഷിച്ച് ആവി എന്‍ജിനുകള്‍ക്ക് കാര്യക്ഷമതയും വേഗതയും കുറവാണ്. മാത്രമല്ല, ഒരു തീവണ്ടിയില്‍ ഒന്നിലധികം ആവി എന്‍ജിനുകള്‍ ഉപയോഗിക്കുക അസാധ്യമാണ്. കാരണം, അവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക ദുഷ്കരമാണ്. എന്നാല്‍, ഡീസല്‍-വൈദ്യുതി എന്‍ജിനുകളുടെ കാര്യത്തില്‍ ഈ ഏകോപനം സാധ്യമാണ്. അതുപോലെ തന്നെ പ്രവര്‍ത്തന ചെലവും കുറവാണ്. പക്ഷേ, ആവിയന്ത്രത്തെ അപേക്ഷിച്ച് ഡീസല്‍-വൈദ്യുത എന്‍ജിനുകള്‍ കൂടുതല്‍ മൂലധനസാന്ദ്രമാണ്. ഇന്ത്യയെപ്പോലെ ഒരു വികസ്വരരാജ്യത്ത് വൈദ്യുത എന്‍ജിനുകളേക്കാള്‍ ആദായകരം ഡീസല്‍ എന്‍ജിനുകളാണ്. മാത്രമല്ല, തുടരെത്തുടരെയുണ്ടാകാവുന്ന വൈദ്യുതത്തകരാറുകള്‍ ഡീസല്‍ എന്‍ജിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയുമില്ല.
ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ എ.ബി.ജി 8-കോച്ച്

ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും ആവി എന്‍ജിനുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ ആവി എന്‍ജിനുകള്‍ നിര്‍മിക്കുന്നില്ല. ആവി എന്‍ജിനുകള്‍ നിര്‍മിക്കുന്നത് ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ്സും ടാറ്റാ എന്‍ജിനീയറിങ് ലോക്കോമോട്ടീവ് കമ്പനിയുമായിരുന്നു. വാരണാസിയിലെ ഡീസല്‍ ലോക്കോമോട്ടീവ് വര്‍ക്ക്സും ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ്സുമാണ് ഡീസല്‍ എന്‍ജിനുകള്‍ നിര്‍മിക്കുന്നത്. വൈദ്യുത എന്‍ജിനുകള്‍ നിര്‍മിക്കുന്നതും ചിത്തരഞ്ജന്‍ ലോക്കോമോട്ടീവാണ്. വൈദ്യുത തീവണ്ടി എന്‍ജിനുകളുടെ ചില ഭാഗങ്ങള്‍ തമിഴ്നാട്ടിലെ ഇന്റഗ്രല്‍ കോച്ച് ഫാക്റ്ററിയും നിര്‍മിക്കുന്നുണ്ട്. ഭോപ്പാലിലെ ഭാരത് ഹെവി ഇലക്ട്രിക് ലിമിറ്റഡ് കമ്പനിയും റെയില്‍വേയ്ക്കു വേണ്ടി വൈദ്യുത എന്‍ജിനുകള്‍ നിര്‍മിക്കുന്നുണ്ട്. ഡീസല്‍ എന്‍ജിനുകളുടെ അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി പാട്യാലയില്‍ ഡീസല്‍ കംപോണന്റ് വര്‍ക്സ് എന്ന പേരില്‍ റെയില്‍വേ ഒരു സ്ഥാപനം ആരംഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍